Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indira Canteen

നിര്‍മാണം ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെ; ഇന്ദിര കാന്‍റീനില്‍ ക്രമക്കേട് എന്ന് ആരോപണം

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍റെ വിശപ്പുരഹിത പദ്ധതിയായ ഇന്ദിര കാന്‍റീനിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെയാണ് ഇന്ദിര കാന്‍റീനിന്‍റെ നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.

ഇന്ദിര കാന്‍റീനിനായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പദ്ധതിക്കായി സ്വകാര്യ സ്ഥാപനത്തിന്‍റെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്ത രീതിയിലും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ക്രമക്കേട് ആരോപിച്ചു. ഇന്ദിര കാന്‍റീനില്‍ നിന്നുള്ള വരുമാനം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണത്തില്‍ വന്നതോടെ പ്രഖ്യാപിച്ച 50 ഇന കര്‍മപരിപാടികളില്‍ ആദ്യം പൂര്‍ത്തിയാക്കിയ പദ്ധതിയാണ് ഇന്ദിര കാന്‍റീൻ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇന്ദിര കാന്‍റീനുകള്‍ തുറക്കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു.

വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എംപി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ഇവിടെയെത്തി ഭക്ഷണം കഴിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമൃദ്ധി കിച്ചനെ തകര്‍ക്കാനായാണ് ഇന്ദിര കാന്‍റീന്‍ കൊണ്ടുവന്നത് എന്നാണ് ഇടതുപക്ഷത്തിന്‍റെ വിമര്‍ശനം.

നിലവില്‍ സമൃദ്ധിയില്‍ നിന്നുള്ള ഭക്ഷണമാണ് ഇന്ദിര കാന്‍റീനില്‍ വിളമ്പുന്നത്. 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച ഇന്ദിര കാന്‍റീനില്‍ 10 രൂപയ്ക്ക് പ്രഭാത ഭക്ഷണവും അത്താഴവും ലഭിക്കും. അതിനാല്‍ ഇന്ദിര കാന്‍റീന്‍ വളരെ പെട്ടെന്ന് തന്നെ ക്ലിക്ക് ആയിരുന്നു.

Latest News

Corehub Up